നേഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ എന്ന പേരിൽ ബിഎസ്എൻഎൽ ടവറുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ബിഎസ്എൻഎൽ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഒപ്പുശേഖരണം ജനറൽ മാനേജർ ഓഫീസിനു മുന്നിൽ മേയർ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 14917 ടവറുകളും 2.84 ലക്ഷം കി.മി. ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുമാണ് ആദ്യഘട്ടത്തിൽ കൈമാറുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ സ്വകാര്യ കമ്പനികളുടെ അനുമതിയോടെ മാത്രമേ ബിഎസ്എൻഎല്ലിന് പ്രവർത്തിക്കാൻ കഴിയൂ എന്ന അവസ്ഥ സംജാതമാവും. ജീവനക്കാരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളികളുടെയും സംഘടനകളുടെ ദേശീയ കോ ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിൻ്റെ രണ്ടാം ഘട്ടമാണ് ഒപ്പുശേഖരണം. സിസിഡബ്ല്യുഎഫ് അഖിലേന്ത്യാ പ്രസിഡൻ്റ് വിഎഎൻ നമ്പൂതിരി, ബിഎസ്എൻഎൽഇയു അഖിലേന്ത്യാ അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി എം.വിജയകുമാർ, വി.ഭാഗ്യലക്ഷ്മി, കെ.വി.ശശിധരൻ എന്നിവർ സംസാരിച്ചു. കോ ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ എ.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കെ.ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.