ബിഎസ്എൻഎൽ 4ജി, 5ജി സേവനം ഉടൻ ആരംഭിക്കുക, ജീവനക്കാർക്ക് ശമ്പള പരിഷ്കരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്എൻഎൽ ജീവനക്കാർ രാജ്ഭവൻ മാർച്ച് നടത്തി. എല്ലാ സ്വകാര്യ ടെലികോം കമ്പനികളും വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച് 5 \ജി സേവനം ആരംഭിച്ച സാഹചര്യത്തിലും ബിഎസ്എൻഎല്ലിന് 4ജി സേവനം ആരംഭിക്കാൻ കേന്ദ്ര സർക്കാർ തടസ്സം സൃഷ്ടിക്കുകയാണ്. അഭ്യന്തര സാങ്കേതിക വിദ്യയിൽ മാത്രമേ ബിഎസ്എൻഎൽ 4ജി ആരംഭിക്കാൻ പാടുള്ളു എന്ന കേന്ദ്ര സർക്കാരിന്റെ കടുംപിടുത്തമാണ് ബിഎസ്എൻഎൽ 4ജി വൈകാൻ കാരണം. ഡാറ്റാ സേവനത്തിൽ സ്വകാര്യ ടെലികോം കമ്പനികളോട് മൽസരിക്കാൻ കഴിയാതെ ബിഎസ്എൻഎൽ പിന്തള്ളപ്പെടുന്നു.കേന്ദ്ര സർക്കാർ നിരന്തരം പ്രഖ്യാപിക്കുന്ന പുനരുദ്ധാരണ പദ്ധതികൾ കൊണ്ട് ബിഎസ്എൻഎല്ലിന് ഒരു തരത്തിലുള്ള പ്രയോജനവും ഉണ്ടായിട്ടില്ല. എല്ലാം വെറും പ്രഖ്യാപനങ്ങൾ മാത്രമാണ്.

അതുകൊണ്ട് 4ജി സേവനവും തുടർന്ന് 5ജിയും ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.
ബിഎസ്എൻഎൽ ജീവനക്കാർക്ക് അവസാനമായി ശമ്പളം പരിഷ്കരിച്ചത് 2007 ലാണ്. എല്ലാ മേഖലയിലും കാലാകാലങ്ങളിൽ ജീവനക്കാർക്ക് ശമ്പളം പരിഷ്ക്കരിക്കുമ്പോൾ ബിഎസ്എൻഎൽ ജീവനക്കാർക്ക് മാത്രം ശമ്പള പരിഷ്കരണം നിഷേധിക്കുകയാണ്. കൂടാതെ ജീവനക്കാരുടെ പ്രമോഷൻ ഉൾപ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളും നിഷേധിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

സ്ഥാപനത്തെ സംരക്ഷിക്കാനും ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും നടത്തിയ രാജ്ഭവൻ മാർച്ച് CITU സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.രാമകൃഷ്ണൻ, MLA ഉദ്ഘാടനം ചെയ്തു. വി.ആർ.പ്രതാപൻ (INTUC), കെ.ബഷീർ (NFTE), വിൻസന്റ് (FNTO), ആർ.മുരളീധരൻ നായർ (AIBDPA), പി.മനോഹരൻ (ORG SECRETARY CHQ), കെ.എൻ.ജ്യോതിലക്ഷ്മി (AGS ), കെ.സുരേന്ദ്രൻ (BDPA), യു.പ്രേമൻ (TEPU) എന്നിവർ സംസാരിച്ചു. കെ.മോഹനൻ (AIBDPA) അധ്യക്ഷത വഹിച്ച യോഗത്തിൽ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി ആർ.എസ്.ബിന്നി നന്ദിയും പറഞ്ഞു.