രാജ്യത്തെ സംരക്ഷിക്കുക ജനങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിൽ ബിഎസ്എൻഎൽ ജീവനക്കാരും അണിനിരന്നു. 4ജി സേവനം ആരംഭിക്കാൻ അനുവദിക്കുക, നാഷണൽ മോണിട്ടൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയിലൂടെ ബിഎസ്എൻഎല്ലിൻ്റെ ടവറുകളും ഒപ്റ്റിക്കൽ ഫൈബറും വിൽക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണവും, പെൻഷൻകാരുടെ പെൻഷൻ പരിഷ്ക്കരണവും നടപ്പാക്കുക, കരാർ തൊഴിലാളികളുടെ വേതന കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ഉൾപ്പടെയുള്ള മൂന്ന് സംഘടനകളുടെ നേതൃത്വത്തിൽ ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തത്.

പണിമുടക്കിന് ഉജ്ജ്വലമായ പ്രതികരണമാണ് കേരളത്തിൽ തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. 95 ശതമാനം നോൺ എക്സിക്യൂട്ടീവ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തു. ഏതാനും ഉന്നത ഉദ്യോഗസ്ഥർ മാത്രമാണ് ഓഫീസിൽ ഹാജരായത്. കസ്റ്റമർ സർവീസ് സെൻ്ററുകളും, ഓഫീസ്/എക്സ്ചേഞ്ചുകളും പൂർണ്ണമായും അടഞ്ഞുകിടന്നു. മെയിൻ്റനൻസ് പണികളും മറ്റ് അറ്റകുറ്റ പണികളും പൂർണ്ണമായും സ്തംഭിച്ചു. പണിമുടക്കിയ ജീവനക്കാർ വിവിധ ഓഫീസുകൾക്ക് മുൻപിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. കോഴിക്കോട് ജനറൽ മാനേജർ ഓഫിസിന് മുൻപിൽ നടന്ന പ്രകടനം ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. കണ്ണൂരിൽ നടന്ന പ്രകടനം സംസ്ഥാന പ്രസിഡൻ്റ് പി.മനോഹരനും തിരുവനന്തപുരത്ത് മുൻ സംസ്ഥാന സെക്രട്ടറി സി.സന്തോഷ് കുമാറും ഉദ്‌ഘാടനം ചെയ്തു. മറ്റ് ജില്ലകളിൽ സംസ്ഥാന ഭാരവാഹികളും ജില്ലാ സെക്രട്ടറിമാരും പ്രകടനത്തെയും ധർണയെയും അഭിവാദ്യം ചെയ്തു. പണിമുടക്ക് നാളെയും തുടരും.