നാഷണൽ മോണിട്ടൈസേഷൻ പൈപ്പ് ലൈൻ വഴി ബിഎസ്എസ്എല്ലിൻ്റെ 14917 ടവറുകളും, 2.86 ലക്ഷം റൂട്ട് കെ.എം.ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും സ്വകാര്യ ടെലികോം കമ്പനികൾക്ക് 40,000 കോടി രൂപയ്ക്ക് ലീസിന് കൊടുക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം പിൻവലിക്കുക, ബിഎസ്എൻഎല്ലിന് 5ജി സേവനം ആരംഭിക്കുന്നതിന് സൗജന്യ നിരക്കിൽ സ്പെക്ട്രം അനുവദിക്കുക, ബിഎസ്എൻഎൽ ജീവനക്കാരുടെ മൂന്നാം ശമ്പളപരിഷ്ക്കരണം 5% ഫിറ്റ്‌മെൻ്റ് ബെനിഫിറ്റോടെ നടപ്പിലാക്കുക, പെൻഷൻ പരിഷ്ക്കരണം ശമ്പളപരിഷ്കരണത്തിൽ നിന്നും ഡീലിങ്ക് ചെയ്യുക, ബിഎസ്എൻഎൽ മേഖലയിൽ നടപ്പിലാക്കുന്ന ക്ലസ്റ്റർ സമ്പ്രദായം അവസാനിപ്പിക്കുക, വർക്ക് കോൺട്രാക്ടിന് പകരം ലേബർ കോൺട്രാക്ട് സിസ്റ്റം നടപ്പിലാക്കുക, വിആർഎസിന് ശേഷമുള്ള സാഹചര്യം പരിഗണിച്ച് ബിഎസ്എൻഎൽ മേഖലയിൽ പുതിയ നിയമനം നടത്തുക, കസ്റ്റമർ സർവ്വീസ് സെൻ്ററുകൾ പുറംകരാറിന് കൊടുക്കാനും, അടച്ചുപൂട്ടാനുമുള്ള മാനേജ്മെൻ്റിൻ്റെ തീരുമാനം പിൻവലിക്കുക, ബിഎസ്എൻഎൽ ജീവനക്കാരുടെ ജോലി സമയം 12 മണിക്കൂർ ആക്കി ഉയർത്താനുള്ള നിർദ്ദേശം പിൻവലിക്കുക, FR 56 (J) നിയമം അനുസരിച്ച് ജീവനക്കാരെ പിരിച്ചുവിടാനുളള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ എറണാകുളം ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

രാവിലെ കെ.ജി.ബോസ് ഭവനിൽ യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ പതാക ഉയർത്തി. തുടർന്ന് ചേർന്ന സമ്മേളനത്തിൽ മുൻ കൊച്ചി മേയർ സി.എം.ദിനേശ് മണി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സ്ഥാപക നേതാവ് വി.എ.എൻ.നമ്പൂതിരി യോഗത്തെ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു. കെ.എൻ.ജ്യോതിലക്ഷ്മി (AGS BSNLEU), എം.വിജയകുമാർ (സർക്കിൾ സെക്രട്ടറി BSNLEU), സുധീഷ്ബാബു.പി.ബി (ജില്ലാ സെക്രട്ടറി confederation), പി.എസ്.പീതാംബരൻ (മാനേജിംഗ് ട്രസ്റ്റി കെ.ജി.ബോസ്ഭവൻ), വി.ആർ.അനിൽകുമാർ (ചെയർമാൻ NFPE, Cochin Area) , കെ.വി.പ്രേംകുമാർ (വൈസ് പ്രസിഡൻ്റ് BSNLEU, Kerala Circle), എൻ.പി.പീറ്റർ (ജില്ലാ പ്രസിഡൻ്റ് AlBDPA) എന്നിവർ സംസാരിച്ചു. എം.എ.വേലായുധൻ (ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി BSNLEU) നന്ദി പറഞ്ഞു.