ബിഎസ്എൻഎൽ മേഖലയിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളികളുടെയും സംയുക്ത കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, ഓൾ ഇന്ത്യാ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്‌സ് അസോസിയേഷൻ, ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ (സിഐടിയു) എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് മാർച്ച്.

ബിഎസ്എൻഎൽ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, ബിഎസ്എൻഎല്ലിന് 4ജി സേവനം നൽകുക, ബിഎസ്എൻഎല്ലിൻ്റെ ടവറുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും ആസ്തി വില്പനയിലൂടെ കൈമാറാനുള്ള തീരുമാനം പിൻവലിക്കുക,   ബിഎസ്എൻഎൽ സേവനങ്ങൾ പുറംകരാർ നൽകിയ നടപടികൾ പിൻവലിക്കുക, പിരിച്ചുവിട്ട കരാർ തൊഴിലാളികളെ തിരിച്ചെടുക്കുക, പിടിച്ചുവച്ച ക്ഷാമബത്താ കുടിശിക ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുക, ശമ്പളപരിഷ്കരണം പെൻഷൻ പരിഷ്കരണം എന്നിവ
നടപ്പാക്കുക, കുടിശികയായ ക്ഷാമബത്ത പ്രഖ്യാപിക്കുക, വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനമനുസരിച്ചായിരുന്നു പ്രതിഷേധ മാർച്ച് നടത്തിയത്. സെപ്റ്റംബർ 14 ന് ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ പ്രകടനവും, ഒക്ടോബർ 5 ന് ജില്ലാ കേന്ദ്രങ്ങളിലേക്ക് മാർച്ചും നടത്തിയതിന് ശേഷമാണ് ചീഫ് ജനറൽ മാനേജർ ഓഫീസ് മാർച്ച്. മാർച്ച് ഓൾ ഇന്ത്യാ ബിഎസ്എൻഎൽ ഡി ഒ ടി പെൻഷനേഴ്‌സ് അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.ജി.ജയരാജ് ഉദ്‌ഘാടനം ചെയ്തു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി.സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു. എഐബിഡിപിഎ സംസ്ഥാന സെക്രട്ടറി എൻ.ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ, എം.വിജയകുമാർ, ആർ.മുരളീധരൻ നായർ, പി.മനോഹരൻ, സി.വാമദേവൻ എന്നിവർ പ്രസംഗിച്ചു.