കേന്ദ്രസര്‍ക്കാരിൻ്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്ന് സുപ്രീം കോടതി. സമരം നേരിട്ട കേന്ദ്രസര്‍ക്കാരിൻ്റെ നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. കര്‍ഷക സമരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിക്കണമെന്ന് കോടതി പറഞ്ഞു. അല്ലങ്കില്‍ തങ്ങള്‍ അത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡേ വാക്കാല്‍ പറഞ്ഞു. കാർഷിക നിയമം ഈ രീതിയിൽ നടപ്പാക്കണമോയെന്ന് ചോദിച്ച കോടതി നിരവധി സംസ്ഥാനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതായും അറിയിച്ചു. ചർച്ചകൾ നടക്കുന്നതായി സർക്കാർ ആവർത്തിക്കുമ്പോഴും എന്ത് ചർച്ചയാണ് നടപ്പാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപ്പോർട്ട് വരുന്നതുവരെ നിയമങ്ങൾ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ഇല്ലെങ്കിൽ ഞങ്ങൾക്കതു ചെയ്യേണ്ടിവരുമെന്നും രൂക്ഷമായ ഭാഷയിൽ കോടതി സർക്കാരിനു മുന്നറിയിപ്പു നൽകി.

എന്തെങ്കിലും തെറ്റായി നടന്നാല്‍ നാമോരോരുത്തരും ഉത്തരവാദികളായിരിക്കും എന്നു പറഞ്ഞ ചീഫ് ജസ്റ്റിസ്, തങ്ങളുടെ കൈകളില്‍ ആരുടെയും രക്തം പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. മതിയായ ചര്‍ച്ചകളില്ലാതെ നിങ്ങള്‍ നിയമങ്ങളുണ്ടാക്കിയതാണ് സമരത്തില്‍ കലാശിക്കാനിടയാക്കിയത്. അതുകൊണ്ട് നിങ്ങള്‍ തന്നെ സമരത്തിന് പരിഹാരം കാണണം. പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ എന്ന നിലയില്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ല- കര്‍ഷക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന സുപ്രധാന നിര്‍ദേശം നല്‍കുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് പറഞ്ഞു. സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം തിങ്കളാഴ്ച 47-ാം ദിവസത്തിലേക്കാണ് കടന്നത്.

നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ക്കതു ചെയ്യേണ്ടിവരുമെന്നും രൂക്ഷമായ ഭാഷയില്‍ കോടതി സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കി.