സ്വകാര്യ ടെലികോം കമ്പനികൾ അവരുടെ താരിഫ് കുത്തനെ വർധിപ്പിച്ചു. ഇതേത്തുടർന്ന് സ്വകാര്യ കമ്പനികളിൽ നിന്ന് ധാരാളം ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് മാറുകയാണ്. ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഇതിനകം ബിഎസ്എൻഎല്ലിലേക്ക് മാറിയതായാണ് വിവരം. ഇപ്പോൾ, ഈ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ബിഎസ്എൻഎല്ലിൻ്റെ കടമയാണ്. ബിഎസ്എൻഎൽ താരിഫുകൾ തീർച്ചയായും മെച്ചപ്പെട്ടതാണ്. എന്നാൽ ഇത് മാത്രം പര്യാപ്തമല്ല. കൂടുതൽ കാലതാമസം കൂടാതെ ഉപഭോക്താക്കൾക്ക് അതിവേഗ ഡാറ്റ സേവനം ബിഎസ്എൻഎൽ നൽകണം. അല്ലാത്തപക്ഷം, ഉപഭോക്താക്കളെ നിലനിർത്താൻ ബിഎസ്എൻഎല്ലിന് ബുദ്ധിമുട്ടാകും. ബിഎസ്എൻഎൽൻ്റെ 4ജി സേവനം ഉടനടി ലഭ്യമാക്കുന്നത് ഉറപ്പാക്കേണ്ടത് ബിഎസ്എൻഎൽ മാനേജ്മെൻ്റിൻ്റെയും സർക്കാരിൻ്റെയും ഉത്തരവാദിത്തമാണ്. 2023 ജൂണിൽ, TCS, ITI എന്നിവയ്ക്ക് ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാനായി ബിഎസ്എൻഎൽ പർച്ചേസ് ഓർഡർ നൽകിയിരുന്നു. ബിഎസ്എൻഎൽൻ്റെ 4ജി നെറ്റ്‌വർക്ക് 2024 ഒക്ടോബറിൽ കമ്മീഷൻ ചെയ്യുമെന്ന് മുൻ സിഎംഡി പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം, അദ്ദേഹം ഈ സമയപരിധി 2024 ഡിസംബറിലേക്ക് മാറ്റി. അതിനിടെ, ടെലികോം സെക്രട്ടറി ശ്രീ നീരജ് മിത്തൽ മാധ്യമങ്ങളോട് പറഞ്ഞത്, “ബിഎസ്എൻഎൽ-ൻ്റെ 4ജി സേവനത്തിൻ്റെ ഭൂരിഭാഗവും ഈ സാമ്പത്തിക വർഷത്തിൽ, അതായത് 2025 മാർച്ചോടെ പൂർത്തിയാകുമെന്നാണ്”. ഇതിനർത്ഥം, ബിഎസ്എൻഎൽ-ൻ്റെ 4 ജി നെറ്റ്‌ വർക്കിൻ്റെ പൂർണ്ണമായ വിന്യാസം 2025 മാർച്ചിൽ പോലും നടക്കാൻ പോകുന്നില്ല എന്നാണ് . 2025 മാർച്ചിൽ പോലും 4 ജി സേവനം പൂർണ്ണമായും ആരംഭിച്ചില്ലെങ്കിൽ അത് ബിഎസ്എൻഎൽ-ന് വലിയ തിരിച്ചടിയാകും.ബിഎസ്എൻഎല്ലിന് സർക്കാർ വാരിക്കോരി നൽകുന്നു എന്ന് പ്രചരിപ്പിക്കുന്നതിന് പകരം 4ജി സേവനം ഉടനടി പൂർത്തിയാക്കാനുള്ള നടപടികളാണ് ആവശ്യം. ആവശ്യമെങ്കിൽ ഇതിനായി താൽക്കാലിക അടിസ്ഥാനത്തിൽ വോഡഫോൺ നെറ്റ്‌വർക്ക് ഉപയോഗിക്കാൻ സർക്കാർ തയ്യാറാവണം.