ബിഎസ്എൻഎൽ 4ജി സേവനം ആരംഭിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്. സ്വകാര്യ ടെലികോം കമ്പനികൾ 5 ജി സേവനം വിപുലീകരിക്കുന്ന ഘട്ടത്തിലും ബിഎസ്എൻഎൽ 4ജി സേവനം പോലും ആരംഭിക്കാൻ കഴിയാതെ നട്ടം തിരിയുന്നു. ഇതിൻ്റെ ഫലമായി ഉപഭോക്താക്കൾ വൻതോതിൽ ബിഎസ്എൻഎൽ കൈയൊഴിയുകയാണ്. 4ജി / 5ജി സേവനം ലഭ്യമല്ലാത്തതിനാൽ ബിഎസ്എൻഎൽ നിന്നുള്ള ഉപഭോക്താക്കൾ വൻതോതിൽ സ്വകാര്യ സേവന ദാതാക്കളുടെ സേവനത്തിലേക്ക് മാറുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി എംപ്ലോയീസ് യൂണിയൻ ബഹുമാനപ്പെട്ട കമ്മ്യൂണിക്കേഷൻസ് മന്ത്രിക്കും ബിഎസ്എൻഎൽ മാനേജ്‌മെൻ്റിനും തുടർച്ചയായി കത്തുകൾ എഴുതുന്നു. ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 4ജി സേവനം നൽകുന്നതിനായി വോഡഫോൺ ഐഡിയയുടെ നെറ്റ്‌വർക്ക് താൽക്കാലികമായി ഉപയോഗിക്കാൻ ബിഎസ്എൻഎല്ലിനെ അനുവദിക്കണമെന്ന് എംപ്ലോയീസ് യൂണിയൻ ഇതിനകം സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സർക്കാരിൻ്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല എന്നത് ഖേദകരമാണ്. 16-04-2024 ന്, ഈ വിഷയത്തിൽ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംപ്ലോയീസ് യൂണിയൻ രാജ്യവ്യാപകമായി പ്രകടനങ്ങൾ സംഘടിപ്പിച്ചു. 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 1.8 കോടി ഉപഭോക്താക്കൾ ബിഎസ്എൻഎൽ ഒഴിവാക്കിയെന്ന് 04-05-2024 തീയതിയിലെ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2024 മാർച്ചിൽ മാത്രം 23 ലക്ഷം ഉപഭോക്താക്കൾ ബിഎസ്എൻഎൽ ഒഴിവാക്കിയതായും പത്രം റിപ്പോർട്ട് ചെയ്യുന്നു. മൊബൈൽ രംഗത്ത് ബിഎസ്എൻഎൽ മാർക്കറ്റ് ഷെയർ 7.57% ആയി കുറഞ്ഞു. ഈ സാഹചര്യത്തിൽ, ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 4ജി സേവനം ഉടൻ ലഭ്യമാക്കുന്നതിന് സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് എംപ്ലോയീസ് യൂണിയൻ വീണ്ടും കത്ത് നൽകി.